ഇങ്ങനെ തിരുവാതിര വ്രതം അനുഷ്ഠിച്ചാൽ കുടുംബൈശ്വര്യം.

ഇങ്ങനെ തിരുവാതിര വ്രതം അനുഷ്ഠിച്ചാൽ കുടുംബൈശ്വര്യം.

Share this Post

ദീർഘ മംഗല്യത്തിന് ഏറ്റവും ഫലപ്രദമായ വ്രതമാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭഗവാൻ ശിവൻ്റെ ജന്മ നക്ഷത്രമാണ് തിരുവാതിര. ശിവപാർവ്വതീ വിവാഹ ദിവസമായും കാമദേവന് ശിവൻ പുനർജന്മം നൽകിയ ദിവസമായും ഈ ദിവസത്തെ പുരാണങ്ങളിൽ പരാമർശിക്കുന്നു. ആദ്യമായി തിരുവാതിര വ്രതം നോറ്റത് ശ്രീ പാർവ്വതീ ദേവി തന്നെയാണ്. കന്യകമാർ ഉത്തമനായ ഭർത്താവിനെ ലഭിക്കുന്നതിനും വിവാഹിതരായ സ്ത്രീകൾ ഭർതൃക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനായും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു.


മകയിരം, തിരുവാതിര, പുണർതം എന്നീ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കണം. ഈ വർഷത്തെ തിരുവാതിര വ്രതം 1199 ധനുമാസം 11 ന് അതായത് 2023 ഡിസംബർ 27 ബുധനാഴ്ചയാണ് . ക്ഷേത്രങ്ങളിൽ ആർദ്രാ ദർശനവും അന്ന് തന്നെയാണ്.

ഈ വർഷത്തെ തിരുവാതിര നോയമ്പ് സമയങ്ങൾ

മകയിരം നക്ഷത്രം – ഡിസംബർ 25 തിങ്കൾ 09:39 pm മുതൽ ഡിസംബർ 26 ചൊവ്വ 10:21 pm വരെ

തിരുവാതിര നക്ഷത്രം -ഡിസംബർ 26 ചൊവ്വ 10:21 pm മുതൽ ഡിസംബർ 27 ബുധൻ രാത്രി 11:29 pm വരെ

ഡിസംബർ 26 ചൊവ്വ 10:21 pm വരെ മകയിരവും തുടർന്ന് തിരുവാതിര നക്ഷത്രം ആരംഭിക്കുകയും ചെയ്യുന്നു. പിറ്റേന്ന് രാത്രി 11 മണി 29 മിനിറ്റിന് തിരുവാതിര അവസാനിക്കുന്നു. ആകയാൽ പാതിരാപൂ ചൂടേണ്ടതും രാത്രി ഉറക്കമിളക്കേണ്ടതും ഡിസംബർ 26 ചൊവ്വ ആകുന്നതാണ് ഉത്തമം. ബുധനാഴ്ച രാത്രി വരേയ്ക്കും തിരുവാതിര ഉള്ളതിനാൽ തിരുവാതിര നോയമ്പും ആർദ്രാ ദർശനവും ഡിസംബർ 27 ബുധനാഴ്ച ആകുന്നു. വ്രത സമാപ്തി ഡിസംബർ 28 വെളുപ്പിനെ.


തിരുവാതിരയുടെ ഐതിഹ്യം
ദക്ഷയാഗത്തിൽ ക്ഷണിക്കാതെ പോയ സതീദേവിയെ ദക്ഷൻ അപമാനിച്ചു. ഇതിൽ മനംനൊന്ത സതീദേവി ദേഹത്യാഗം ചെയ്തു. ഈ വിവരമറിഞ്ഞ ഭഗവാൻ പരമേശ്വരൻ ദക്ഷനെ വധിച്ച് പ്രതികാരം ചെയ്തു. പിന്നീട് ഹിമാലയത്തിൽ പോയി തപസ്സനുഷ്ഠിച്ചു. സതീദേവി പാർവ്വതിയായി പുനർജനിച്ച് ശ്രീപരമേശ്വരനെ തന്നെ ഭർത്താവയി ലഭിക്കാൻ പിതാവിൻ്റെ അനുഗ്രഹത്തോടു കൂടി മഹാദേവനെ പൂജിക്കാനും തപസ്സ് ചെയ്യാനും തുടങ്ങി. ഈ സമയത്താണ് താരകാസുരൻ്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമ ദേവനോട് ശിവനേയും പാർവ്വതീ ദേവിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചത്.

ദേവന്മാരുടെ അഭ്യർത്ഥനമാനിച്ച് തപസ്സനുഷ്ഠിക്കുകയായിരുന്ന പരമശിവന് നേരെ കാമദേവൻ പുഷ്മബാണം അയച്ചു. ഇതോടെ ശിവൻ്റെ യോഗ നിദ്രക്ക് തടസ്സം വന്നു. അതിനു കാരണക്കാരനായ കാമദേവനെ പരമശിവൻ മൂന്നാം തൃക്കണ്ണ് തുറന്ന് കോപാഗ്നിയിൽ ദഹിപ്പിച്ചു. ഭർത്താവിൻ്റെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻ്റെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതീ ദേവിയോട് സങ്കടമുണർത്തിക്കുകയും ചെയ്തു. രതീദേവിയുടെ വിലാപത്തിൽ ദുഖിതയായ പാർവ്വതീ ദേവിയും ജലപാനങ്ങളുപേക്ഷിച്ച് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി.

എല്ലാവരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ പരമശിവൻ കാമദേവനെ പുനർജീവിപ്പിച്ചു. അതൊരു മകീര്യം നാളിൽ ആയിരുന്നു. തുടർന്ന് അദ്ദേഹം പാർവ്വതീ ദേവിയിൽ അനുരക്തനാവുകയും ദേവിയെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. വിവാഹത്തിൽ പാർവ്വതീ ദേവി ആനന്ദിച്ചതിൻ്റെ ഓർമക്കായാണ് മകീര്യവും തിരുവാതിരയും ചേർന്ന നാളിൽ തിരുവാതിര വ്രതം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. തിരുവാതിരനാളിലെ വ്രതം ഇഷ്ട വിവാഹത്തിനും, ഉത്തമ ദാമ്പത്യത്തിനുമായാണ് ആചരിക്കുന്നത്. മകീര്യം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണർതം നാളിലെ വ്രതം സഹോദരങ്ങൾക്കും വേണ്ടിയുമാണ് ആചരിക്കുന്നത്.

തിരുവാതിരയിലെ എട്ടങ്ങാടി നിവേദ്യം
തിരുവാതിര നോയമ്പിൽ അരിയാഹാരം ഉപയോഗിക്കാൻ പാടില്ല. ചേന,ചേമ്പ്, കൂർക്ക,നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ കനലിൽ ചുട്ട് പ്രത്യേകമായി തയ്യാറാക്കുന്ന നിവേദ്യ പ്രസാദം അന്നേ ദിവസം കഴിക്കണം. പ്രാദേശിക ഭേദമനുസരിച്ച് ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളിലുള്ള വ്യത്യാസം കേരളത്തിൽ അങ്ങോളം ഇങ്ങോളം കണ്ടുവരുന്നുണ്ട്. ഈ നിവേദ്യത്തിന് എട്ടങ്ങാടി എന്നാണ് പറയുന്നത്. മകയിരം നക്ഷത്ര ദിവസം സന്ധ്യാ സമയം വരുന്ന സമയത്താണ് എട്ടങ്ങാടി നിവേദിക്കേണ്ടത്.

ഗണപതി, പാർവ്വതി, പരമശിവൻ എന്നീ ദേവതകൾക്ക് എട്ടങ്ങാടി നിവേദിക്കണം. കിഴങ്ങുകളുടെ കാര്യത്തിൽ അതാത് പ്രദേശത്തെ ലഭ്യതക്കനുസരിച്ച് വ്യത്യാസങ്ങൾ കണ്ടു വരാറുണ്ട്. പ്രാദേശികമായി പിൻതുടരുന്ന പാചക വിധികൾ അത്തരം കാര്യങ്ങളിൽ സ്വീകരിക്കുന്നതിൽ തെറ്റില്ല. ചാമ, ഗോതമ്പ്, കൂവ കുറുക്കിയത് മുതലായവയൊക്കെ കഴിക്കാവുന്നതാണ്. നേന്ത്രക്കായയും, കിഴങ്ങുകളും, വൻപയറുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന തിരുവാതിര പുഴുക്കും തെക്കൻ ജില്ലകളിൽ വിശേഷമാണ്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് എട്ടങ്ങാടിയെന്ന വിഭവം തയാറാക്കുന്നത്. കാച്ചിൽ, കൂർക്ക, ചേന, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രക്കായ,പയർ, തേങ്ങ എന്നീ എട്ടു സാധനങ്ങൾ ചേർത്ത് ചുട്ടോ പുഴുങ്ങിയോ തയ്യാറാക്കും. മകയിരം മക്കൾക്കും തിരുവാതിര ഭർത്താവിനും എന്നാണ് പ്രമാണം. മുറ്റത്ത് വിളക്ക് തെളിയിച്ചു ഗണപതി സ്‌തുതി ഉൾപ്പെടെയുള്ള പാട്ടുകൾ പാടി വനിതകൾ തന്നെയാണ് എട്ടങ്ങാടി നിവേദിക്കുന്നത്. നിവേദിച്ച എട്ടങ്ങാടി ആർദ്രാവ്രതം നോൽക്കുന്ന എല്ലാവരും കഴിക്കണം. മകയിരം നാളായ 2023 ഡിസംബർ 26 ചൊവ്വാഴ്ചയാണ് ഇത്തവണ എട്ടങ്ങാടി നിവേദ്യം. ആതിര രാവിലെ മറ്റൊരു പ്രധാന ചടങ്ങാണ് പാതിരാപ്പൂ ചൂടൽ. ദശപുഷ്പങ്ങളാണ് പാതിരാപ്പൂ ആയി അണിയുക. ക്രമത്തിൽ ഓരോ പുഷ്പങ്ങളായി എടുത്തു അവയുടെ ദേവതകളെ സ്മരിച്ചു കൊണ്ട് തലയിൽ ചൂടണം. പാതിരാപ്പൂ ചൂടലിനു പ്രത്യേകമായി തിരുവാതിരപ്പാട്ടുകൾ ഒക്കെ ചിട്ടയുണ്ട്. ഓരോ പുഷ്പത്തിനും ഓരോ ഫലങ്ങൾ പറയപ്പെട്ടിരിക്കുന്നു.

കറുക – ആധിവ്യാധി നാശം
പൂവാങ്കുരുന്നില – ദാരിദ്ര ദുഃഖശമനം
നിലപ്പന- പാപനാശം
കയ്യോന്നി- പഞ്ചപാപശമനം
മുക്കുറ്റി – ഭർത്തൃസുഖം, പുത്രസിദ്ധി
തിരുതാളി – സൗന്ദര്യ വർദ്ധനവ്
ഉഴിഞ്ഞ – അഭീഷ്ടസിദ്ധി
ചെറുള- ദീർഘായുസ്സ്
മുയൽ ചെവിയൻ – മംഗല്യസിദ്ധി
കൃഷ്ണക്രാന്തി (വിഷ്ണുക്രാന്തി) – വിഷ്ണു പ്രീതി


Share this Post
Focus Rituals